മൂങ്ങയും കാലൻ കോഴിയും....
സമയമിപ്പോൾ വൈകീട്ട് ഏഴര ... ഞാൻ വെറുതെ ക്വാർട്ടേഴ്സിന്റെ പുറത്ത് വന്നിരിക്കയാണ്. കിണിറിന്റെയടുത്ത് വഴിവിളക്കിന്റെ ചാരെ. കാട്ടാനകളുടെ ലക്ഷണമൊന്നും കാണാനില്ല. കഴിഞ്ഞദിവസങ്ങളിൽ അവർവന്നു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കൂട്ടമായിത്തന്നെ... നിങ്ങളുടെ കിടങ്ങൊക്കെ ഞങ്ങൾക്കു പുല്ലാണെന്ന വെല്ലുവിളിപോലെ കാര്യമായ നാശമൊന്നും വരുത്താതെ വന്നുപോയി. ഇനി അടുത്ത ട്രിപ്പ് എന്നാണാവോ?. എന്തോ എനിക്കിപ്പോഴവയെ വലിയ പേടിയൊന്നും തോന്നാറില്ല. എങ്കിലും വരുന്നപക്ഷം ഓടി വീട്ടിൽ കയറാൻ പാകത്തിനു തന്നെയാണ് ഇരിപ്പ്.മഴ ഒഴിഞ്ഞതിന്റെ ലക്ഷണമാണെന്നു തോന്നുന്നു നേരിയ തണുത്ത കാറ്റ്. ആകാശം നിറയെ നക്ഷത്രങ്ങൾ... ചീവീടുകളുടെ പാട്ടുകച്ചേരി. പതിവിനു വിപരീതമായി ദൂരെ ജേം പ്ലാസത്തിലെ ഈട്ടിമരിൽ നിന്നും രണ്ടു മൂങ്ങകളുടെ മൂളൽ... ങൂം...ങൂം ങൂം... അതെന്നെ എന്റെ ബാല്ല്യത്തിലേക്കു കൊണ്ടു പോകുന്നു.... അന്ന് വീട്ടിൽ സഹായത്തിനു നിന്നിരുന്ന ഇത്തിക്കുട്ടി ആത്ത എന്നെയും അനുജന്മാരെയുമൊക്കെ എടുത്തു വളർത്തിയ വളർത്തമ്മ. നാലുകെട്ടിന്റെ പടിഞ്ഞാറേ വളപ്പിലെ ചക്കപ്പുളിമാവിൽ നിന്നും കൂമൻ മൂളുന്നത് കേട്ട് ഭയന്ന എനിക്ക് പറഞ്ഞുതന്നു... മാനേ കൂമൻ മൂളണ് വർക്കത്താ.