കൗണ്ടർ ഇന്റലിജൻസ്

ആറളം ഫാം ജീവിതത്തിന്റെ ആദ്യഘട്ടം ഈയുള്ളവൻ പരിപ്പുതോട് എന്നറിയപ്പെടുന്ന അന്നത്തെ യൂണിറ്റ് ആറിൽ ജോലിചെയ്യുന്ന കാലം. വലിയ കണിശക്കാരനായിരുന്ന ഡയറക്റ്റർ ടിഎസ്‌ ജി നായർ. സാമ്പത്തിക അഴിമതികളും ലൈംഗിക കുറ്റങ്ങളും പിടിക്കപ്പെട്ടാൽ അപ്പോൾത്തന്നെയങ്ങ് പിരിച്ചുവിടുകഎന്നതായിരുന്നു നടപ്പ്. പിന്നീട് എങ്ക്വയറി കമ്മീഷനും ചാർജ്ജ് ഷീറ്റും ഡിസ്മിസൽ ഉത്തരവുമൊക്കെ വഴിയെ. അടിയന്തരാവസ്ഥയായതുകൊണ്ട്‌ മറുവാക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരും വല്ലാത്തൊരു പേടിയിലങ്ങനെ കഴിഞ്ഞു കൂടി. ഏഴായിരത്തി അഞ്ഞൂറ്‌ഏക്കറിൽ പരന്ന് കിടക്കുന്ന ഫാമിൽ കിലോമീറ്ററുകൾ അകലത്തിൽ ഓരോ ഓഫീസുകൾ. ഓടന്തോട്ടിലും പരിപ്പുതോട്ടിലും പണ്ട് സ്ഥലമുടമയായിരുന്ന എ കെ കുഞ്ഞുമ്മായീൻ ഹാജി പണിത ബംഗ്ലാവുകളുണ്ടായിരുന്നതൊഴിച്ചാൽ മിക്കതും മൺ കട്ടകൊണ്ടു കെട്ടി അസ്ഫാൾട്ടിക്ക് ഷീറ്റു മേഞ്ഞ കുടിലുകൾ. കാട്ടാനക്കൂട്ടമടക്കമുള്ള മൃഗങ്ങളുടെ ആക്രമങ്ങളൊക്കെ ഉണ്ടായിട്ടും ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ സാഹസികമായി അവയിൽ കഴിഞ്ഞു പോന്നു. ഒരു യൂണീറ്റ് ഇൻ ചാർജ്ജ് മൂന്നോ നാലോ ഫീൽഡുമാന്മാർ രണ്ടോ മൂന്നോ സെക്യൂരിറ്റി ഗാർഡുമാർ ഇത്രയുമൊക്കെ യായിരുന്നു ഫാമിനകത്തെ താമസക്കാർ. പിന്നെ ചുറ്റുമുള്ള കീഴ്പള്ളി അടക്കാത്തോട് പൂക്കുണ്ട് കണിച്ചാർ ഓടംതോട് പാലപ്പുഴ ആറളം മുതലായ ഗ്രാമ വാസികളിൽ നിന്നും എടുത്ത തൊഴിലാളികളും. അവരിൽ സത്യകൃസ്ത്യാനി, മാപ്പിള നായർ ഈഴവ് കുറുച്ച്യ പണിയ മുതലായ ജാതി വേർതിരിവുകൾക്ക് പുറമേ ഫാമിൽ‌സ്ഥിരം തൊഴിലാളികൾ എന്ന ഉന്നത കുല ജാതരും സീസണൽ തൊഴിലാളികൾ എന്ന കീഴാളരും. പിന്നെ കരാറൂകാരുടെ കീഴിൽ പണിയെടുത്തിരുന്നവരും. പിന്നീട് 1978ൽ അവരെയെല്ലാം സീസണൽ തൊഴിലാളികളായി എടുക്കുകയുണ്ടായി. സീസണൽ തൊഴിലാളികൾക്ക് കൊല്ലത്തിൽ ഇരുനൂറ്റി നാല്പത് ദിവസം തികക്കാതെ കൊണ്ടു പോവുക എന്നത് യൂണീറ്റിൻ ചാർജ്ജിന്റെ മിടുക്കായിരുന്നു. ഒന്നു കൂടി പറയേണ്ടതുണ്ട് തൊഴിലാകിളും തൊഴിലാളിച്ചികളും നന്നേ ചെറുപ്പക്കാരായിരുന്നു കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കുള്ള വഴിയേ സഞ്ചരിക്കുന്നവർ. ഫാമിൽ നടക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായിത്തന്നെ ഡയരക്റ്ററുടെ ചെവിയിൽ‌ എത്തേണ്ടിയിരുന്നു. അല്ലാതെ ഇത്രയും വിശാലമായ് ഒരു സ്ഥാപനം കൊണ്ടു നടക്കുക ക്ഷിപ്രസാധ്യമായിരിക്കില്ല. അതിന്‌ വിപുലമായ ഒരു ചാരശൃങ്കലതന്നെ രൂപപ്പെടുത്തപ്പെട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഫാമിലെ മരത്തിനും കല്ലിനും ചെവികളുണ്ട്‌ എന്നൊരു ചൊല്ല് നിലവിൽ വന്നു. പ്രധാന ഗസ്റ്റപ്പോകൾ വാച്മാൻ എന്ന പേരിലറിയപ്പെട്ട സെക്യൂരിറ്റി ഗാർഡുമാരായിരുന്നു. ഓരോ യൂണിറ്റിലും നടക്കുന്ന പുല്ലും പുലയാട്ടും പൊടിപ്പും തൊങ്ങലും വെച്ച് അവർ ഹെഡ് ഗാർഡിനേയും മൂപ്പരത് സെക്യുരിറ്റി സൂപ്രവൈസറേയും അറിയിച്ചു വന്നു. അയാളത് യുക്ത്യാനുസാരം ഡയറകർക്ക് എത്തിച്ചു വന്നു. കൂടാതെ ഞങ്ങളുടെ ഇടയിൽ നിന്നു തന്നെ മറ്റു ചാരന്മാരും ഉണ്ടായിരുന്നു.ഇവർ ജർമ്മനിയിലെ എസ് എസ് ന്റെ ജോലി ചെയ്തു.കൗണ്ടർ ഇന്റലിജൻസ്. എന്നെ അങ്ങനെയൊരു വനാക്കാൻ ഡയറക്റ്റർ ശ്രമിച്ചതും ഈശ്വരാനുഗ്രഹം കൊണ്ട് ഞാൻ തടീയൂരിയതും ഞാനൊരിക്കൽ പറഞ്ഞിട്ടുള്ളതാണ്‌. ചുരുക്കിപ്പറഞ്ഞാൽ ഔദ്യാഗിക ചാരസംഗത്തിന്റെ ഉസ്താദ് സെക്യൂരിറ്റി സൂപ്രവൈസറായിരുന്നു അന്നത്തെ എസ് എസ് ജോസഫ് സാർ. അദ്ദേഹം തനിക്കു കിട്ടിയ അധികാരം ആസ്വദിച്ചൂ എന്നു തന്നെ വേണം പറയാൻ. തൊഴിലാളികളുടെ പ്രായത്തിന്റെ കാര്യം പറഞ്ഞല്ലോ. കൊച്ചു കൊച്ച് അനുരാഗ പ്രണയക്കേസുകളിലൊക്കെ കാമുകന്മാർ പിടിക്കപ്പെട്ടു. സ്ഥലം മാറ്റപ്പെട്ടു അപൂർവ്വം ചിലർ പിരിച്ചു വിടപ്പെടുകയുമുണ്ടായി. അതുപോലെ കോണ്ട്രാകറ്ററോട് ലോഗ്യം കൂടി അവന്റെ കയ്യിൽനിന്നും സിഗിററ്റ് വാങ്ങി വലിക്കുക മുതലായ ഗുരുതരമായ സാമ്പത്തിക ക്കുറ്റങ്ങളിലും ശിക്ഷകളുണ്ടായി. ചുരുക്കത്തിൽ ഡയറക്റ്ററുടെ നിഴലിൽ എസ് എസ് അങ്ങ് വിലസി എന്ന് പറഞ്ഞാൽ മതിയല്ലോ‌‌. എന്തിനേറെ പറയുന്നു ഡൈലി പെയ്ഡ് വാച്ച്മാന്മാരുടെ തസ്തിതികകളിലേക്ക് ചുരുക്കം ചില ബന്ധു നിയമനങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. വിലസൽ അധിക നാൾ നീണ്ടു നിന്നില്ല. പട്ടാളത്തിൽ നിന്നും കേട്ടു പഠിച്ച സെക്യൂരിറ്റി സിസ്റ്റം വെച്ച് മൂപ്പർ കളിക്കുന്ന കളികളുടെയെല്ലാം പിറകെ വേറെ കൗണ്ടർ ഇന്റലിജൻസ് ഏർപ്പാടാക്കപ്പെട്ടിരുന്നു എന്ന രഹസ്യം മാത്രം മൂപ്പർക്ക് കത്തിയില്ല എന്ന് തോന്നുന്നു. ഡയറക്റ്റർ കാര്യങ്ങളറിയുന്നത് എന്നിലൂടെ മാത്രമാണെന്ന് പാവങ്ങ് ധരിച്ചു വശായി. ഇത്രയും ഇന്നത്തേക്കുള്ള മുഖവുര. ഒരു പാട് പേർക്ക് കുഴി കുഴിച്ച എസ് എസ് ഒരു ദിവസം വൃത്തിയായി കുഴിയിൽ വീണു എന്ന് പറഞ്ഞാൽ‌‌ മതിയല്ലോ.വീഴ്ത്തിയത് ഡയറക്റ്ററണോ‌ കര്ത്താവാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ. അതാണ്‌ ഇന്നത്തെ കഥ. നിഷ്കളങ്കനായ ഒരു മലപ്പുറം കാക്ക എസ് എസ് ന്‌ പണികൊടുത്ത കഥ..... കണ്ണൂരിലെകാട്ടു രാജാവായിരുന്ന കുഞ്ഞിമോനാജിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നാല്പത്തിരണ്ടായിരം ഏക്കർ‌ സ്ഥലം ഇന്ദിരാ ഗാന്ധിയുടെ വനം ദേശസാല്ക്കരണത്തോടെ കേരള സർക്കാരിന്റെ കൈവശം വന്നു. അതിൽ നിന്നും ഏറ്റവും അനുയോജ്യമായ ഏഴായിരത്തി അഞ്ഞൂറ് ഏക്കർ‌സ്ഥലമായിരുന്നു ഫാമിന്ന് വേണ്ടി എസ്എഫ്സിഐ ഏറ്റെടുത്തത്. ഹാജിയുടെ കുറെ റബ്ബർ എസ്റ്റേറ്റുകളും അവയിലുണ്ടായിരുന്ന കെട്ടിടങ്ങളുമൊക്കെ ഫാമിനു സ്വന്തമായി. പറഞ്ഞ തീയ്യതിക്ക് ക്ലിയർ ഫെല്ലിങ്ങ് തീർക്കുന്നതിൽ പരാജയപ്പെട്ട കൂപ്പ് കരാറുകാർ‌ ബാക്കി വന്ന മരമെല്ലാം തീയിട്ട് സ്ഥലം കൈമാറിയതായിരുന്നു. അതിനാൽ ഒരുപാട്‌‌ മരങ്ങളും കുറ്റികളും സ്ഥലത്ത് ബാക്കിയായി. അത് നീക്കം ചെയ്ത് കൃഷിയിറക്കുക വലിയ ഒരു ബാദ്ധ്യതയായിരുന്നു. അപ്പോഴേക്കും കൊല്ലം രണ്ടു മൂന്ന് കഴിഞ്ഞു. തെളിഞ്ന സ്ഥലമെല്ലാം കൃഷിയിറക്കി ഇനിയുള്ള സ്ഥലങ്ങളിൽ ധാരാളം പാതികത്തിയ മരങ്ങളും കുറ്റികളും തടസ്സസമായി. കാശ് ചിലവില്ലാതെ ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് തലപുകച്ചിരിക്കുന്ന അവസരത്തിലാണ്‌ ചാർക്കോൾ ഉണ്ടാക്കിക്കുക എന്ന ആശയം ഉദിച്ചത്. ഡയറക്റ്ററുടെ തലൗഇലുദിച്ചതാണോ ആരെങ്കിലും മുന്നോട്ട് വെച്ചതാണോ എന്നറിയില്ല ഏതായാലും കാര്യം നടപ്പിലായി. മലപ്പുറത്തുകാരൻ അമ്മദിക്കയായിരുന്നു കരാറൂകാരൻ. അമ്മദിക്ക സ്വന്തം ചിലവിൽ ചൂളവെച്ച് കരിയുണ്ടാക്കുന്നു. ഒരു ലോറീ ലോഡ്‌ തികയുമ്പോൾ ചാക്കൊന്നിന്ന് ഒരു തുക രണ്ടു രൂപയോ അഞ്ചു രൂപയോ എന്ന് ഓർമ്മയില്ല ഫാമിൽ അടച്ച് രശീത് വാങ്ങി കരി കൊണ്ട്‌ പോകുന്നു.ഇതായിരുന്നു പതിവ്‌‌‌‌‌‌. മരങ്ങളൊക്കെ ഒഴിവായിക്കിട്ടുക എന്നതിൽ കവിഞ്ഞ് വരുമാനമൊന്നും ഓഫീസർമാരും പ്രതീക്ഷിച്ചു കാണില്ല. കാക്കയാണെങ്കിലോ മെലിഞ്ഞുണങ്ങി അല്പം അകത്തോട്ട് വളഞ്ഞ് കണ്ടാലൊരു പച്ചപ്പാവവും. ജീവിച്ചു പോകട്ടെ എന്ന് കരുതിക്കാണും. ചായക്കടയിൽ സമോവറുകൾ‌ ഉപയോഗിച്ചിരുന്ന അക്കാലത്ത് അത് നല്ല ലാഭമുള്ള പരിപാടിയായിരുന്നു എന്ന് ആർക്കുമറിയില്ലായിരുന്നു. ഒരാൾക്കൊഴികെ നമ്മുടെ സെക്യൂരിറ്റി സൂപ്രവൈസർക്ക്. പണിതുടങ്ങി രണ്ടഴ്ച കഴിഞ്ഞു കാണും ഒരു ദിവസം വൈകുനേരം ചൂള വെച്ച് മടങ്ങുന്ന മമ്മദിക്കായുടെ പിന്നിൽ സെക്യൂരിറ്റി സൂപ്രവൈസറുടെ ജീപ്പ് വന്ന് ബ്രേക്കിട്ടു. യൂനി ഫോമിലുള്ള എസ് എസ് ഒറ്റക്കേയുള്ളൂ. മമ്മദിക്ക ബഹുമാന പുരസ്സരം തലേക്കെട്ടഴിച്ചു. വണങ്ങിനിന്നു. "എങ്ങനെയുണ്ട കാക്ക ബിസിനസൊക്കെ.?" "തർക്കേടില്ല സാറേ കഷ്ടി മുഷ്ടി അങ്ങനെ മുന്നോട്ട് പോണു. ഇപ്പോ ദിവസം ഒരു ലോറി വെച്ച് കയറ്റ്ണ് ണ്ട്" കാക്കാനെ അടുത്ത് വിളിച്ച് സ്വരം താഴ്ത്തി എസ്‌ എസ്‌ പറഞ്ഞു. "അയ്യായിരം രൂപ വേണം. എനിക്കല്ല ഡയറക്റ്റർക്കാ ഇരു ചെവി അറിയരുത്". എന്നെ കാക്ക പിന്നീട് കണ്ടാൽ മതി. ഞാൻ നാളെ ഇതു വഴി വരും. കാക്ക ഞെട്ടി. പക്ഷേ ഡയറക്റ്റർക്കല്ലേ എന്ത് ചെയ്യും. കാക്ക മനമില്ലാ മനസോടെ സമ്മതിച്ചു ധാരാളം മരമുണ്ട്. ആരുടെയും ശല്ല്യവുമില്ല. അയ്യായിരം രൂപയല്ലേ അതും ഡയറക്റ്റർക്കുമല്ലേ. കൊടുത്തു കളയാം. എന്ന് നിരൂപിച്ച് കാക്ക രണ്ടായിരത്തി അഞ്ഞൂറു രൂപ ഒപ്പിച്ചു. ബാക്കി രണ്ടാഴ്ച കഴിഞ്ഞ് കൊടുക്കാം. ചോദിച്ചതു മുഴുവൻ ഒറ്റയടിക്കു കൊടുത്തൽ ഇനിയും ചോദിക്കില്ല എന്നതിന്‌ ഉറപ്പൊന്നു മില്ലല്ലോ. പറഞ്ഞപോലെ പിറ്റേന്ന വൈകുനേരം ആളൊഴിഞ്ഞ നേരം നോക്കി ജോസഫ് സാർ വന്നു. നാലു പുറവും നോക്കി മടിക്കുത്ത്ഇൽ നിന്നും പൊതിയെടുത്ത് കൊടുത്തിട്ട് കാക്ക പറഞ്ഞു. സേർ ഇതിൽ പകുതിയേ ഉള്ളൂ ബാക്കി കഴിയുന്നതും വേഗം തരാം. ഗൗരവം വിടാതെ പൊതി വാങ്ങി പാന്റിന്റെ പോക്കയിലേക്ക് താത്തി എസ് എസ് പറഞ്ഞു. ഞാൻ പറഞ്ഞു നോക്കട്ടേ വലിയ കണിശക്കാരനാണ്‌. കാക്ക സമ്മതമ്മൂളി ... ഒരാഴച്ച കഴിഞ്ഞു. ഓടന്തോട് യൂണിറ്റിലെ ചൂളകൾ‌ പൊളിക്കാരായോ എന്ന് നോക്കാൻ പണീസ്ഥലത്തേക്ക് പോവുകയായിരുന്നു കാക്ക. ഡയറക്റ്ററൂടെ ഓഫീസിന്റെ അടുത്തെത്തിയപ്പോൾ സമയം അഞ്ചരകഴിഞ്ഞുകാണും. അന്ന് കാമ്പോഫീസിൽ തങ്ങിയ ഡയറക്റ്റർ കാറ്റുകൊള്ളാൻ പുറത്തിറങ്ങിയതായിരുന്നു. കൈലിയും ബനിയനും പുറമേ വിലകൂടിയ ടർക്കികൊണ്ട് ഒരു പുതയും. അപ്പൊഴാണ്‌ കാക്കായുടെ വരവ്. കാക്ക പേടിച്ചു. ഇനുയുമുണ്ടല്ലോ രണ്ടായിരത്തഞ്ഞൂറ്‌ബാക്കി. ഏതായാലും ഒന്നു വണങ്ങിയ്ട്ട് പോയക്കളയാം.കക്ക പതുക്കെ മുന്നോട്ട് ചെന്നു. ഏറനാടൻ രീതിയിൽ തലയില്കെട്ടഴിച്ച് കക്ഷത്ത് വെച്ച് താണു തൊഴുത്. ഡയറക്റ്റർ ചിരിച്ചു. കാക്ക പറഞ്ഞു ."ഞാൻ മമ്മത് കരി ണ്ടാക്ക്‌ണ കരാറ്‌ കാരനാ. ങ്ങള്‌ പറഞ്ഞത് മുഴുവൻ തികഞ്ഞിട്ടില്ല പകുതിയേ ഒത്തുള്ളൂ. ബാക്കി വേഗം കൊടുക്കാം". പുലിക്ക് കാര്യം ഏകദേശം പിടികിട്ടി. ആരോ തന്നെ മുതലെടുത്തിരിക്കുന്നു. പക്ഷേ ആരാണ്‌ എങ്ങനെയാണ്‌എന്നൊന്നുമ്പിടി കിട്ടിയതു മില്ല. അതിനാൽ‌ കക്കയോട് നയത്തിലൊരു ചോദ്യം ചോദിച്ചു. ഞാനൊന്ന് രണ്ടാളെ ഏല്പ്പിച്ചിരുന്നു. ആരുടെ കയ്യിലാ കൊടുത്തത്. സെക്യൂരിറ്റി സൂപ്രവൈസർ ജോസഫ് സാറിന്റെ കയ്യിലാണ്‌ സേർ രണ്ടായിരഥഞ്ഞൂറ്‌കൊടുത്തിട്ടുണ്ട്. ക്ഷോഭം പുറത്തു കാണിക്കാതെ അദ്ദേഹം പറഞ്ഞു. ങൂം നന്നായി. ബുദ്ധിമുട്ടാണെങ്കിൽ അത്ര മതി. ഇനി ആരെയും ഏല്പിക്കണ്ടാ... ശരി സേർ. കാക്ക നന്ദിയോടെ ചിരിച്ചു. എന്നാൽ മമ്മദ് പൊയ്ക്കൊളൂ. . ഓഫീസിന്റെ വരാന്തയിൽ കാവൽ നിന്നിരുന്ന ഗൺമാൻ ആന്റണിച്ചേട്ടനെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞൂ. ജോസഫിനെ വിളിക്കൂ വേഗം. എസ് സ്സാർ എന്നും പറഞ്ഞ് ആന്റണി ഓടി. ആന്റണി ചെന്ന് വിളിച്ചപ്പോൾ‌ ജോസഫ് ഞെട്ടി എന്താണാവോ ഈ നേരത്ത്. അയാൾ ഷർട്ടെടുത്തണിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു റോഡിലൂടെ പടിഞ്ഞാട്ട് പോകുന്ന മമ്മദ്.. സിവിൾ ഡ്രസ്സിൽ മാവിന്റെ ചുവട്ടിൽ നില്ക്കുന്ന ഡയറക്റ്റർ. ജോസഫ് ചെന്ന് വണങ്ങി. കൂടുതൽ ഡയലോഗുകളുണ്ടായില്ല. ഒറ്റച്ചോദ്യവും ഒറ്റ ഉത്തരവും മാത്രം. ജോസഫ്‌ പോകുന്നോ അതോ ഞാൻ പറഞ്ഞയക്കണോ ? ഞാൻ പോയ്ക്കൊളാം സർ പിറ്റേന്ന് എല്ലാ യൂണിറ്റുകളിലേക്കും അഡ്നിനിസ്ട്രേറ്റീവ് ഓഫീസർ ബി ചക്രവർത്തി സാറിന്റെ സർക്കുലർ വന്നു. വ്യക്തി പരമായ കാരണങ്ങളാൽ ഫാമിലെ സേവന മതിയാക്കി പോകുന്ന മിസ്റ്റർ ജോസഫിന്‌ റിക്രയേഷൻ ഹാളിൽ വെച്ച് നല്കുന്ന യാത്രയയപ്പിൽ എല്ലാവരും പങ്കെടുക്കുക... യാത്രയയപ്പ് കേമമായിരുന്നു.ചക്രവർത്തി സർ അദ്ധ്യക്ഷത വഹിച്ചു.അദ്ദേഹം ജോസഫ് സാറിന്റ സേവനത്തെ പുകഴ്ത്തി. ഹെഡ് ഗാർഡ് ഹംസ മുതലായവർ‌ ആശം സകൾ നേർന്നു. ലഡുവും ജിലേബിയും മിക്സ്ചറും പിന്നെ ബൃട്ടാനിയാ ബിസ്കറ്റുമൗണ്ടായിരുന്നു ചായക്ക്... ശുഭം

Comments

Post a Comment

Popular posts from this blog

മഴയുടെ പാട്ട്.

സ്കൂളിലേക്ക്